തിരുവനന്തപുരം: വയനാട്ടിലെ കുറുക്കൻമൂലയിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ കണ്ടെത്താൻ രാപ്പകൽ പരിശോധന തുടരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് നിയോഗിക്കും. കടുവാ ഭീഷണി നേരിടാൻ ഏകോപനത്തിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വയനാട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നിയമത്തിലെ സങ്കീർണത കടുത്ത നടപടികൾക്ക് തടസ്സമാണ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഉത്തര മേഖല വനം കൺസർവേറ്റർ വയനാട്ടിൽ ക്യാംപ് ചെയ്ത് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവയെ മയക്കുവെടി വയ്‌ക്കാൻ ഒരു സംഘത്തിനെ കൂടി നിയോഗിച്ചു. വിദഗ്ധരായ കൂടുതൽ ഉദ്യോഗസ്ഥരെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തോളമായി കുറുക്കൻമൂലയിലെ ജനങ്ങൾക്ക് ഭീഷണിയായി കടുവ ഈ പ്രദേശത്ത് തന്നെ തുടരുന്നുണ്ട്. ഇതുവരെ 16 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. വനംവകുപ്പ് പുറത്ത് വിട്ട കടുവയുടെ ചിത്രത്തിൽ നിന്ന് കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി വ്യക്തമായിരുന്നു. വനംവകുപ്പിന്റേയും പോലീസിന്റേയും വൻ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഡിഎഫ്ഒമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പത്രം, പാല്‍ വിതരണത്തിനും, സ്‌കൂളുകളില്‍ പോകാനും പോലീസ് സംരക്ഷണമൊരുക്കുന്നുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ ജനവാസമേഖലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളുടെ സഹായത്തോടെ സ്ഥലത്ത് പോലീസും വനം വകുപ്പും ക്യാമ്പ് ചെയ്ത് തെരച്ചിൽ ശക്തമാക്കി. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Comments