കോഴിക്കോട് : സ്ഥലം കൈക്കലാക്കിയ ശേഷം മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ ഉപേക്ഷിച്ച് മസ്ജിദ് കമ്മിറ്റി. പുതുപ്പാടി സ്വദേശി ഹംസയ്‌ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിൽ നൽകിയ പരാതിയിൽ ഹംസയെ സംരക്ഷിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
പുതുപ്പാടി ഒടുങ്ങാടി മസ്ജിദ് കമ്മിറ്റിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് ഹംസ സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി താമസിക്കുന്നത്. ഇത് കണ്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മസ്ജിദ് കമ്മിറ്റി ഉപേക്ഷിച്ച വിവരം അറിയുന്നത്. തുടർന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടുകയായിരുന്നു.
പിതാവായിരുന്നു ഹംസയെ സംരക്ഷിച്ചിരുന്നത്. എന്നാൽ ഗുരുതര രോഗം ബാധിച്ചതോടെ ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്ന പിതാവ് മസ്ജിദ് കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു. ഇതിനായി അഞ്ച് സെന്റ് സ്ഥലവും കമ്മിറ്റിയ്‌ക്ക് നൽകിയിരുന്നു. ഇവിടെ ഹംസയ്‌ക്ക് ഗ്രാമപഞ്ചായത്ത് വീടും നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കൈക്കലാക്കിയ ശേഷം ഹംസയെ ഉപേക്ഷിക്കുകയായിരുന്നു.
നേരത്തെ മസ്ജിദ് കാന്റീനിൽ നിന്നാണ് ഹംസ ഭക്ഷണം കഴിച്ചിരുന്നത്. ഇവിടെ നിന്നും ഭക്ഷണം ലഭിക്കാതെ വന്നതോടെ ഭിക്ഷയെടുത്ത് ലഭിക്കുന്ന പണം കൊണ്ടാണ് ഹംസ ഭക്ഷണം കഴിച്ചിരുന്നത്.
സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് ഉത്തരവിട്ടത്. അന്വേഷണം നടത്തി നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.
Comments