ലഖ്നൗ: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി അഖിലേന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി). ബോർഡ് അംഗമായ മൗലാന കൽബെ ജവാദാണ് ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചത്.
ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിലൂടെ അവർ വഴിതെറ്റിപോകാനുള്ള സാധ്യത കുറയുന്നു. ഇനി വിവാഹ പ്രായം 21 ആക്കി ഉയർത്തുകയാണെങ്കിൽ അത് മാതാപിതാക്കളുടെ ആശങ്ക വർദ്ധിപ്പിക്കും. മൂന്ന് വർഷം കൂടി പെൺകുട്ടികൾക്ക് മേൽ ഇമചിമ്മാതെ നോക്കിയിരുന്ന് സംരക്ഷിക്കേണ്ട അവസ്ഥയാകും രക്ഷിതാക്കൾക്കെന്നും മൗലാന കൽബെ ജവാദ് പറഞ്ഞു.
14 വയസിൽ വിവാഹിതയായ തന്റെ പിതാവിന്റെ സഹോദരിയുടെ കാര്യവും മൗലാന ഉദാഹരിച്ചു. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചെന്ന് കരുതി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയില്ലെന്നും ഗർഭധാരണത്തിനും പ്രസവിക്കാനുമുള്ള കഴിവിന് ചെറിയ പ്രായം ഒരു തടസമല്ലെന്നും തന്റെ പിതൃസഹോദരി കാണിച്ച് തന്നതായും എഐഎംപിഎൽബി നേതാവ് വ്യക്തമാക്കി. അവർ 45 വയസിനുള്ളിൽ 14 കുട്ടികളെ പ്രസവിച്ചുവെന്നും പൂർണ ആരോഗ്യവതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺമക്കളോട് മാതാപിതാക്കൾക്കുണ്ടാകുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും അത്രയൊന്നും ഒരു ജനപ്രതിനിധിക്കും സർക്കാരിനും പെൺകുട്ടിയോട് തോന്നണമെന്നില്ല. അതിനാൽ പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഒരു നിർബന്ധബുദ്ധിയുടെ ആവശ്യമില്ല. ഈ പ്രശ്‌നം എഐഎംപിഎൽബി അദ്ധ്യക്ഷനുമായി ചർച്ച ചെയ്യും. അദ്ദേഹം ഇക്കാര്യം കേന്ദ്രസർക്കാരിനോട് ഉന്നയിക്കും. അതുവഴി നിയമഭേദഗതിക്ക് മുമ്പ് നിർദേശങ്ങൾ സർക്കാരിന് മുമ്പിൽ എത്തുമെന്നും മൗലാന പറഞ്ഞു.
അതിനിടെ സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായ ഷാഫിഖർ റഹ്മാനും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു ദരിദ്രരാജ്യമാണെന്നും എല്ലാവർക്കും അവരുടെ പെൺമക്കളെ വേഗം വിവാഹം കഴിപ്പിച്ച് അയക്കേണ്ടതാണെന്നും പാർലമെൻറിൽ ബില്ലിനെ പിന്തുണയ്‌ക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments