ധാക്ക: 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തകർത്ത മഹാകാളി ക്ഷേത്രം ഭക്തർക്ക് തുറന്നു നൽകി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. യുദ്ധകാലത്ത് പാക് സൈന്യം നശിപ്പിച്ച ശ്രീ രമണ കാളി ക്ഷേത്രം ബംഗ്ലാദേശ് സർക്കാർ പുതുക്കിപ്പണിതിരുന്നു.
ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ഇവിടെയെത്തിയത്. ഇന്നലെ നടന്ന വിജയ് ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു രാം നാഥ് കോവിന്ദ്. ബംഗ്ലാദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ വഹിച്ച പങ്കിന്റെ പ്രതീകമായി മൂന്ന് ഇന്ത്യൻ സേനകളിൽ നിന്നുള്ള 122 അംഗസംഘവും പരേഡിൽ പങ്കെടുത്തു.
1971 ലെ യുദ്ധകാലത്ത പാക് സൈന്യം കിഴക്കൻ പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തു. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ വിജയിച്ചിരുന്നു. ഇത് പ്രതിപക്ഷ പാർട്ടികളെ ചൊടിപ്പിച്ചു. അവർ മുജ്ബീറിന്റെ അനുയായികളെ കൊന്നൊടുക്കാൻ പാക് സൈന്യത്തെ ഉപയോഗിച്ചു. നൂറുകണക്കിന് ആളുകളാണ് പാക് പട്ടാളത്തിന്റെ തോക്കിന് ഇരയായത്.
ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിലാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. പാക് സൈന്യം ക്ഷേത്രങ്ങൾ തല്ലിത്തകർത്തക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. 1971 മാർച്ച് 27 നാണ് കാളി ക്ഷേത്രവും അതിനോട് ചേർന്നുള്ള മാ ആനന്ദമയി ആശ്രമവും തകർത്തത്. അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെയും സ്ത്രീകളെയും പട്ടാളക്കാർ കൊലപ്പെടുത്തി.
എന്നാൽ വർഷങ്ങൾക്ക് ശേഷം 2021 ൽ ബംഗ്ലാദേശ് സർക്കാർ ക്ഷേത്രം പുനർനിർമ്മിച്ചു. ഇന്ത്യയും നിർമ്മാണത്തിൽ പങ്കാളിയായി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയാണ് കാളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയതും.
Comments