പാലക്കാട്: മെട്രൊമാൻ ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സജീവ രാഷ്‌ട്രീയത്തിൽ നിന്ന് മാത്രമേ ഇ ശ്രീധരൻ മാറുന്നുള്ളൂവെന്ന് കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം സുരേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പിക്കൊപ്പം ശിഷ്ടകാലം ശ്രീധരൻ ഉണ്ടാകും. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ബി.ജെ.പിക്ക് വിലപ്പെട്ടതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇ. ശ്രീധരന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണ്. നിലവിൽ ദേശീയ കൗൺസിൽ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. എല്ലാ പാർട്ടി പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കില്ല. അതിനാലാണ് സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ശ്രീധരൻ അറിയിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ശ്രീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സുരേന്ദ്രൻ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചത്. വീട്ടിലെത്തിയ അദ്ദേഹം ശ്രീധരന് പൊന്നാടയിട്ട് ആദരിക്കുകയും ചെയ്തു. വയസ് 90 ആയി. ഈ വയസ്സിലും ഇനി രാഷ്‌ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. രാഷ്‌ട്രീയത്തിൽ ഒരു മോഹവുമില്ലെന്നും സജീവരാഷ്‌ട്രീയത്തിൽ ഒരു മോഹവുമില്ലെന്നാണ് ശ്രീധരൻ ഇന്നലെ പറഞ്ഞത്.
Comments