ന്യൂഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗം അടുത്ത വർഷം ഫെബ്രുവരിയോടെയെന്ന് ദേശീയ കൊവിഡ്-19 സൂപ്പർമോഡൽ കമ്മിറ്റി. ഡെൽറ്റയേക്കാൾ കൂടുതൽ ഒമിക്രോൺ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്നും പാനൽ ഹെഡ് എം. വിദ്യാസാഗർ അറിയിച്ചു.
രണ്ടാം തരംഗത്തിന്റെ തീക്ഷ്ണത ഒരു പക്ഷേ മൂന്നാം തരംഗത്തിന് ഉണ്ടായിരിക്കുകയില്ല. കാരണം രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും പ്രതിരോധശക്തി വർദ്ധിപ്പിച്ച് കഴിഞ്ഞു. എങ്കിലും രണ്ടാം തരംഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതിനേക്കാൾ കൂടുതൽ രോഗികൾ മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാം. 2022 തുടക്കത്തിൽ തന്നെ മൂന്നാം തരംഗം സംഭവിക്കും. മൂന്നാം തരംഗമുണ്ടാകുമെന്ന കാര്യം സുനിശ്ചതമാണ്. ഇപ്പോൾ രാജ്യത്ത് പ്രതിദിനം ഏഴായിരത്തോളം രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒമിക്രോൺ വകഭേദം ഡെൽറ്റയെ അധികരിച്ചാൽ പ്രതിദിന രോഗികളുടെ സാഹചര്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷം രാജ്യത്ത് രണ്ട് ലക്ഷത്തേക്കാൾ കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഇന്ത്യയ്‌ക്ക് അത് താങ്ങാൻ കഴിയുകയില്ലെന്നും വിദ്യാസാഗർ കൂട്ടിച്ചേർത്തു.
പുതുവത്സരദിനം അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആഘോഷ പരിപാടികൾ ജാഗ്രതയോടെ നടത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ ഒമിക്രോൺ ബാധിതർ ദിനംപ്രതി വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
Comments