ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിന് കാരണമായത് തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ. ശരീരത്തിൽ 30 ലധികം മുറിവുകൾ ഉണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
മുറിവുകളിൽ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയിൽ വെട്ടേറ്റതിനെ തുടർന്ന് തലയോട് പൊളിഞ്ഞു. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയിൽ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, കീഴ്‌ത്താടിയും, ചുണ്ടുകളും മുറിഞ്ഞിട്ടുണ്ട്.
നെഞ്ചിൽ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇതിൽ കരളിന് മുറിവേറ്റു. ഇടത്, വലതു കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ കൂടുതൽ വെട്ടേറ്റിരിക്കുന്നത് വലതു കാലിനാണ്. ആഴത്തിലുള്ള ആറ് മുറിവുകളാണ് വലതുകാലിൽ ഉള്ളത്. ഇടതു കാലിൽ രണ്ട് മുറിവുകളാണ് ഉള്ളത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സയൻസ് വിഭാഗം മേധാവി ഡോ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. രണ്ടര മണിക്കൂറിലേറെ പോസ്റ്റ്‌മോർട്ടം നടപടികൾ നീണ്ടു നിന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകീട്ട് അന്വേഷണ സംഘത്തിന് കൈമാറും.
Comments