അഗ്നിപർവ്വതത്തിൽ നിന്നും പൊട്ടിവന്ന ലാവയിൽ പിസയും ഓംലെറ്റുമൊക്കെ ഉണ്ടാക്കി വൈറലായവരെ നമുക്കറിയാം. അതിന്റെയൊക്കെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരത്തിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന അവിശ്വസിനീയമായ ദൃശ്യങ്ങളും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അഗ്നിപർവ്വതങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ കാണുമ്പോൾ അറിയാതെയെങ്കിലും ഒന്ന് അമ്പരക്കും. അപ്പോൾ അതിന്റെ മുകളിലൂടെ പറന്നാലോ.. എന്തായാലും ഇപ്പോൾ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്. പൊട്ടിയ അഗ്നിപർവ്വതത്തിന് മുകളിലൂടെ പറക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് സെബാസ്റ്റ്യൻ ആർഡിൽ അലവാരസ്. അറിയാം സജീവമായ അഗ്നിപർവ്വതത്തിലൂടെ പറക്കുന്ന ആദ്യത്തെ വ്യക്തിയായ ചിലിയൻ എയർഫോഴ്‌സിലെ പൈലറ്റ് സെബാസ്റ്റ്യനെ കുറിച്ച്.
ചിലിയിലെ വില്ലാരിക്ക എന്ന അഗ്നിപർവത്തിന് മുകളിലൂടെ പറന്നാണ് 36കാരനായ അൽവാരിസ് ഈ ചരിത്ര നേട്ടം കൈവരിച്ചത്. അൽവാരിസിന്റെ സാഹസിക വീഡിയോ യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വിംഗ് സ്യൂട്ട് ധരിച്ചായിരുന്നു അൽവാരിസ് പറന്നത്. ഡെയർ ഡെവിൾ എന്നാണ് സെബാസ്റ്റ്യൻ നടത്തിയ സാഹസിക പ്രവർത്തനത്തെ വിദേശ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ജീവൻ മരണ പോരാട്ടമായിരുന്നു ഇത്. ചിലിയിലെ സൗന്ദര്യം മറ്റുള്ളവരിലേക്കും എത്തിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് അൽവാരിസ് പറയുന്നത്. ‘ഞാൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും പ്രയാസമേറിയ സംഭവമായിരുന്നു ഇതെന്ന് അൽവാരിസ് പറയുന്നു.
3,500 മീറ്ററിൽ അധികം ഉയരത്തിൽ ഒരു ഹെലികോപ്ടറിൽ നിന്നും ചാടിയ അൽവാരസ് വിംഗ് സ്യൂട്ട് ഉപയോഗിച്ച് മണിക്കൂറിൽ 280 കിലോമീറ്ററിൽ അധികം വേഗത കൈവരിച്ചു. തുടർന്ന് അഗ്നിപർവ്വതത്തിന്റെ 200 മീറ്റർ വീതിയിലുള്ള ഗർത്തത്തിലേക്ക് പറന്നിറകുകയായിരുന്നു. ഒരു വർഷത്തിലേറെ സമയമെടുത്താണ് അൽവാരിസ് ഈ സാഹസിക യാത്രയ്‌ക്കായി തയ്യാറെടുത്തത്. അഗ്നിപർവ്വതത്തിന്റെ താളം, തീവ്രത, ഗന്ധം, കാറ്റിന്റെ വേഗത, കാലാവസ്ഥാ, വായു സഞ്ചാരം എന്നിവ മനസിലാക്കിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.
മാനസികമായി ഏറെ വെല്ലുവിളി നിറഞ്ഞ സംഭവമായിരുന്നു ഇതെന്നും താൻ വളരെ ആസ്വദിച്ചാണ് അഗ്നിപർവ്വതത്തിന് മുകളിലൂടെ പറന്നതെന്നും അൽവാരിസ് പറഞ്ഞു. ചിലിയിൽ ഏകദേശം 90ഓളം അഗ്നിപർവ്വതങ്ങളാണ് ഉള്ളത്. ഇവിടെ നിരവധി അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഉണ്ടായിട്ടുണ്ട്. ചാരം വിഴുങ്ങിയ ഗ്രാമം എന്നറിയപ്പെടുന്ന ഒരു പ്രദേശം തന്നെ ചിലിയിലുണ്ട്. 2008ൽ ഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്നാണ് ചെയ്‌ടെൻ ഗ്രാമത്തെ അങ്ങനെ അറിപ്പെടാൻ തുടങ്ങിയത്. ഇപ്പോഴും ചെറിയ തോതിലുള്ള അഗ്നിപർവ്വത സ്‌ഫോടനങ്ങൾ ചിലിയിൽ നടക്കാറുണ്ട്.














