തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ. ചലച്ചിത്രലോകത്ത് തന്റെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു സേതുമാധവൻ എന്ന് മോഹൻലാൽ അനുസ്മരിച്ചു. ‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് തന്നെ എന്നും ചേർത്തുനിർത്തിയത് സേതുമാധവൻ ആയിരുന്നുവെന്നും മമ്മൂട്ടിയും അനുസ്മരിച്ചു. ‘ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ’ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആറ് വയസ്സുള്ള തന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് സേതുമാധവനെന്ന് സുരേഷ്ഗോപി പറഞ്ഞു. ‘ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റിൽ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന് വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവൻ സാറിന് ഒരായിരം ആദരാഞ്ജലികൾ’ അർപ്പിക്കുകയാണെന്ന് സുരേഷ്ഗോപിയും കുറിച്ചു.
ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലായിരുന്നു അന്ത്യം. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നേടി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്താതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവൻ. ആറ് ഭാഷകളിലായി 65 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Comments