ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 358 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ 88 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഡൽഹിയിൽ 67, തെലങ്കാനയിൽ 38, തമിഴ്നാട്ടിൽ 34, കർണ്ണാടകയിൽ 31, ഗുജറാത്തിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര നടത്താത്തവർക്കും സമ്പർക്കത്തിലൂടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തും. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Comments