ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കർണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ രഞ്ജിത്തിന്റെ കൊലയാളികൾക്കായി തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് കർണാടകയിലും അന്വേഷണം നടത്തുന്നത്.
രഞ്ജിത്തിനെ കൊലപ്പെടുത്താൻ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം . ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിലെ പോപ്പുലർഫ്രണ്ട് നേതാക്കൾ ഇവർക്ക് ഒളിവിൽ കഴിയുന്നതിനുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
ആകെ 12 പേരാണ് രഞ്ജിത്ത് വധത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതിലെ ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് സംഭവം ആസൂത്രിതവും പിന്നിൽ ഉന്നത ഗൂഢാലോചനയും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെല്ലാം തന്നെ പ്രതികൾക്ക് വാഹനം നൽകിയവരും നമ്പർ പ്ലേറ്റ് മാറ്റാൻ സഹായിച്ചവരുമാണ്.
Comments