മലപ്പുറം : സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പോലീസ്. ഇതിന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഷമീമിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലകളുടെയും, തലസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷമീമിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
15 ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. കമിതാക്കളെ ആക്രമിച്ച് പണവും സാധനങ്ങളും മോഷ്ടിക്കുകയാണ് ഇയാളുടെ പതിവ്. ഇതിന് പുറമേ യുവാക്കൾക്ക് ഇയാൾ ലഹരിവസ്തുക്കളും നൽകാറുണ്ട്. നാട്ടുകാർക്കും പോലീസുകാർക്കും ഒരുപോലെ തലവേദനയായ ഇയാളെ പൊന്നാനിയിലെ പ്രധാന ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അതിസാഹസികമായാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ ഷമീമിനെ റിമാൻഡ് ചെയ്തു.
Comments