ചെന്നൈ: തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാറിനെയും ഡിഎംകെയും വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ട യൂട്യൂബർ മാരിദാസ് ജയിൽമോചിതനായി. ഇന്നലെ രാത്രി ജയിലിൽ നിന്ന് പുറത്തിറങ്ങിയ മാരിദാസിന് ബിജെപി,ഹിന്ദു മുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയ വാദികൾ സ്വീകരണം നൽകി. സ്ത്രീകളടക്കമുള്ള വൻജനാവലിയാണ് ഭാരത് മാതാകീ ജയ് വിളിച്ച് സ്വീകരണം നൽകാനെത്തിയത്.
ജയിലിന് പുറത്തിറങ്ങിയ മാരിദാസിനെ പൂമാല അണിയിച്ചും കർപ്പൂരം ഉഴിഞ്ഞും പുഷ്പങ്ങൾ വിതറിയും ആനയിച്ചു. തമിഴ്‌നാട് സർക്കാർ ചുമത്തിയ എല്ലാ എഫ്‌ഐആറുകളും മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മാരിദാസ് ജയിൽമോചിതനായത്. മധുരൈ സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ 9 നായിരുന്നു മാരിദാസിനെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ഭരണത്തിന് കീഴിൽ തമിഴ്‌നാട് ഇന്ത്യയിലെ മറ്റൊരു കശ്മിർ ആവുകയാണെന്ന അഭിപ്രായം ട്വിറ്ററിൽ പങ്കുവെച്ചതിനായിരുന്നു അറസ്റ്റ്.ഡിഎംകെ സർക്കാറിന്റെ അഴിമതിയും ജനാധിപത്യ ധ്വംസനങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം തുറന്നു കാണിച്ചതാണ് മുഖ്യമന്ത്രി സ്റ്റാലിനെ ചൊടിപ്പിച്ചത്.
തീവ്ര ഇസ്ലാമിക സംഘടനയായ മുസ്ലീം മുന്നേറ്റ കഴകം നൽകിയ പരാതിയെ തുടർന്ന് മാരിദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായതിനുശേഷം മറ്റ് കേസുകളും ചാർജ്ജ് ചെയ്ത് പ്രതികാര നടപടി തുടർന്ന സ്റ്റാലിൻ സർക്കാറിന് മുഖത്തേറ്റ അടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. യൂട്യൂബർക്കെതിരെ ചാർജ്ജ് ചെയ്ത എല്ലാ എഫ്‌ഐആറുകളും റദ്ദാക്കിയിട്ടുണ്ട്. കൊറോണ വ്യാപന സമയത്ത് ഡൽഹിയിൽ മതസമ്മേളനം സംഘടിപ്പിച്ച തബ് ലീഗ് ജമാഅത്തിന്റെ നടപടിയെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചിരുന്നു.
ഇതിന്റെ പേരിൽ എടുത്ത എഫ്‌ഐആറാണ് കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടത്. എഫ്‌ഐആർ തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. വീഡിയോയിലൂടെ മതസ്പർദ്ധ വളർത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും പകർച്ചവ്യാധിയുടെ സമയത്ത് സമ്മേളനം നടത്തിയ സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് മാരിദാസ് ചെയ്തതെന്നും ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.
Comments