കൊച്ചി: കിഴക്കമ്പലം ആക്രമണക്കേസുമായി ബന്ധപ്പെട്ട് 162 പ്രതികൾ അറസ്റ്റിൽ. സംഘർഷം തടയാനെത്തിയവരെ കൊല്ലുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറിൽ പറയുന്നു. എസ്എച്ച്ഒ അടക്കമുള്ള പോലീസിനെ വധിക്കാൻ ശ്രമിച്ചത് 50ലേറെ വിവിധഭാഷാ തൊഴിലാളികളാണ്. അക്രമം അഴിച്ചുവിട്ടത് കല്ലും മരവടിയും മാരകായുധങ്ങളും ഉപയോഗിച്ചാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
പിരിഞ്ഞു പോകാൻ പ്രതികളോട് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു. പോലീസ് വാഹനം കത്തിച്ചവരെ വീഡിയോ ദൃശ്യത്തിൽ നിന്നുമാണ് പിടികൂടാനായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ നിരവധി വിവിധ ഭാഷാ തൊഴിലാളികളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കിറ്റെക്‌സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.
കുന്നത്ത്‌നാട് സിഐ അടക്കം അഞ്ച് പോലീസുകാർക്കാണ് പരിക്കേറ്റത്. മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. വാഹനം തീവെച്ച ആളെ കമ്പനി തന്നെയാണ് പോലീസിൽ ഏൽപ്പിച്ചത്. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
Comments