പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അനന്തഗോപന് പരോക്ഷ വിമർശനം. ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ല. പ്രസിഡന്റ് ആകുന്നതിന് മുൻപ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടി കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശം ആണ് നൽകുന്നതെന്ന് പ്രതിനിധികൾ ചോദിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് പാർട്ടി പദവികളിൽ ഇരിക്കുന്നവരെ നിയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിനിധികളുടെ വിമർശനം. അനന്തഗോപന്റെ പേരെടുത്ത പറയാതെയാണ് വിമർശനം ഉയർന്നത്. ഇവർ ഇത്രയും നാളും പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ. അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്നും എതിർപ്പ് ഉന്നയിച്ച പ്രതിനിധികൾ പറഞ്ഞു.
ആഭ്യന്തര വകുപ്പിനെതിരേയും രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. പോലീസിന്റെ പല പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലേക്ക് എത്തിച്ചു. ഇക്കാര്യത്തിൽ പാർട്ടിയും പോലീസും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിലും പ്രതിനിധികൾ അതൃപ്തി പ്രകടിപ്പിച്ചു.
ഒന്നാം പിണറായി സർക്കാരിൽ പൊതുജനങ്ങൾക്ക് ഉണ്ടായിരുന്ന മതിപ്പോ തൃപ്തിയോ ആറ് മാസം പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിന് ഉണ്ടാക്കാനായില്ല. മന്ത്രി വീണ ജോർജ്ജ് കൂടി ഇരിക്കുമ്പോഴായിരുന്നു പ്രവർത്തകരുടെ വിമർശനം. വികസന നയം പാർട്ടി പരിശോധിക്കണം. സാമൂഹിക ഘടകങ്ങൾ മനസിലാക്കാതെ വികസനം വേണ്ടെന്ന് പത്തനംതിട്ട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വിവാഹ പ്രായത്തിലെ സിപിഎം നിലാപാട് സംബന്ധിച്ചും വലിയ രീതിയിൽ വിമർശനം ഉയർന്നു. 18 വയസ്സിനെ പാർട്ടി പിന്തുണയ്‌ക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോഴുള്ള സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് തിരിച്ചടിയാകുമെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
Comments