ബംഗളൂരു : 2008 ലുണ്ടായ ബംഗളൂരു സ്‌ഫോടന പരമ്പരയിലെ പ്രതികൾക്കെതിരെ തെളിവുകൾ നൽകിയവരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മലയാളി മാദ്ധ്യമപ്രവർത്തകയുൾപ്പെടെ സമർപ്പിച്ച ഹർജി തള്ളി കർണാടക ഹൈക്കോടതി. തങ്ങളെ വിചാരണ ചെയ്യാൻ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. കൊച്ചി സ്വദേശിനിയായ മാദ്ധ്യമ പ്രവർത്തക കെ.കെ ഷാഹിന, കാസർകോട് സ്വദേശി സുബൈർ പടുപ്പ്, മടിക്കേരി സ്വദേശി ഉമ്മർ മൗലവി എന്നിവരാണ് ഹർജി നൽകിയത്.
സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതികൾ ആയ അബ്ദുൾ നാസർ മഅദനി, തടിയന്റെവിട നസീർ എന്നിവർക്കെതിരെ തെളിവുകൾ നൽകിയവരെയാണ് മൂവരും ചേർന്ന് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഭീഷണിയ്‌ക്കിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെയും പോലീസ് യുഎപിഎ ചുമത്തി കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ഹർജി നൽകി. എന്നാൽ ഇത് നിരസിച്ച കോടതി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഉത്തരവിടുകയായിരുന്നു.
ഇവരുടെ ഹർജി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആർ സുബ്രമഹ്ണ്യ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരുടെ ഹർജി കോടതി തള്ളിയത്.
സോംവാർപേട്ട സ്വദേശികളായ കെ.ബി റഫീഖ്, യോഗാനന്ദ് എന്നിവരുടെ പരാതിയിലാണ് മുന്ന് പേർക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. മഅദനി, തടിയന്റെവിട നസീർ എന്നിവർക്കെതിരെ തെളിവു നൽകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഇവരുടെ ഭീഷണി.
Comments