പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഭക്തർക്ക് പ്രവേശനം നാളെ മുതൽ. ജനുവരി 14നാണ് ഇക്കുറി മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരമുണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും.
ഒരു ഇടവേളയ്‌ക്ക് ശേഷമാണ് കാനന പാതയിലൂടെ വീണ്ടും തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. ഇതിനാവശ്യമായ സൗകര്യം ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഇന്ന് എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കാനന പാതയിൽ പരിശോധന നടത്തും.
കാനന പാതിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേയ്‌ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും, മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പ്രവേശനം നൽകുക.
തീർത്ഥാടകർക്ക് തനിച്ചും കൂട്ടമായും വരാം. എന്നിരുന്നാലും പല ബാച്ചുകളായി തിരിച്ച് മാത്രമായിരിക്കും കാനന പാതയിലൂടെ കടത്തിവിടുക. വൈകിട്ട് അഞ്ച് മണിക്ക് ശേഷം പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളിൽ ഭക്തർക്ക് വിരിവെയ്‌ക്കാൻ സൗകര്യമുണ്ട്.
Comments