ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ ടെസ്റ്റ് റാങ്കിംഗിൽ ആർ.അശ്വിന് മികച്ച നേട്ടം. ബൗളിംഗിലും ബാറ്റിംഗിലും ടെസ്റ്റ് ക്രിക്കറ്റിൽ കാണിക്കുന്ന സ്ഥിരതയാണ് ഇന്ത്യൻ താരത്തിന് നേട്ടമായത്. ബൗളർമാരിലും ഓൾറൗണ്ടർമാരിലും രണ്ടാം സ്ഥാനത്തേക്കാണ് അശ്വിൻ കയറിയിരിക്കുന്നത്. ഇതിനിടെ ബാറ്റിംഗിൽ ഇന്ത്യൻനിര നിരാശപ്പെടുത്തി. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തായപ്പോൾ തുടർച്ചയായ രണ്ടാം സീസണിലും ഒരു സെഞ്ച്വറി പോലും നേടാനാകാത്ത വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബാറ്റിംഗിൽ ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് ഒന്നാം നമ്പർ. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രണ്ടും ന്യൂസിലാന്റ് നായകൻ കെയിൻ വില്യംസൺ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. ഓസീസ് മുൻനായകൻ സ്റ്റീവ് സ്മിത് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. രോഹിത് ശർമ്മ അഞ്ചാമതും വിരാട് കോഹ്‌ലി ഏഴാംസ്ഥാനത്തുമാണ്.
ലോകോത്തര ബൗളർമാരിൽ ഇംഗ്ലണ്ടിന്റെ സീനിയർ താരം ജെയിംസ് ആന്റേഴ്‌സൺ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. ആഷസ് പരമ്പര നഷ്ടമായെങ്കിലും മെൽബൺ ടെസ്റ്റിലെ നാല് വിക്കറ്റ് നേട്ടമാണ് റാങ്കിംഗ് ഉയർത്തിയത്. ബൗളർമാരിൽ ഓസീസ് താരം പാറ്റ് കമ്മിൻസാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ. അശ്വൻ രണ്ടാമതും പാകിസ്താന്റെ ഷഹീൻ അഫ്രിദി മൂന്നാമതുമാണ്. ബൗളർമാരിൽ ആദ്യപത്തിൽ ഒരു ഇന്ത്യൻ താരം മാത്രമേയുള്ളു.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇന്ത്യയുടെ രണ്ടുപേർ ഒരുമിച്ചെ ത്തിയത് ശ്രദ്ധേയമായി. രവീന്ദ്രജഡേജയെ പിന്തള്ളിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെ ത്തിയത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് ഒന്നാമത്. അശ്വിന് പിന്നിൽ മൂന്നാം സ്ഥാനത്താണ് ജഡേജ. ബംഗ്ലാദേശ് മുൻ നായകൻ ഷാഖ്വിബ് അൽ ഹസ്സൻ നാലാം സ്ഥാനത്തും മിച്ചൽ സ്റ്റാർക്ക് അഞ്ചാം സ്ഥാനത്തുമാണ്.















