ജോർജിയ : വിമാനയാത്രയ്‌ക്കിടെ വയോധികന്റെ മുഖത്തടിച്ച് യുവതി. ഡെൽറ്റയിൽ നിന്നും അറ്റ്‌ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർ ലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്തടിച്ച യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
മാസ്‌ക് ശരിയായി വെയ്‌ക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിമാനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വയോധികൻ. ഈ സമയം ഇവിടെയെത്തിയ യുവതി മാസ്‌ക് ശരിയായി വെയ്‌ക്കാൻ വയോധികനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ ഭക്ഷണം കഴിക്കുകയാണെന്നും അതിന് ശേഷം മാസ്‌ക് ശരിയായിവയ്‌ക്കാമെന്നും വയോധികൻ പറഞ്ഞു. എന്നാൽ തന്നോട് ആരാണ് ഇവിടെ ഇരിക്കാൻ പറഞ്ഞതെന്ന് ചോദിച്ച് വയോധികന് നേരെ യുവതി ശകാര വർഷം ചൊരിയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ആരംഭിച്ചു. പിന്നീട് വിമാനത്തിലെ ജീവനക്കാർ എത്തി യുവതിയെ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
മറ്റൊരു സീറ്റിൽ ഇരുന്ന യുവതിയെ ഇയാൾ വംശീയമായി അധിക്ഷേപിച്ചു. ഇതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടായി. വയോധികൻ കൂടുതൽ അധിക്ഷേപ പരാമർശങ്ങൾ ഉന്നയിച്ചതോടെ യുവതി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വന്ന് വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ എത്തി യുവതിയെ പിടിച്ചു മാറ്റി.
ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിമാനം അറ്റ്‌ലാന്റയിൽ എത്തിയ ഉടനെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം യുവതി വയോധികനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയും മാസ്‌ക് ശരിയായി ധരിക്കാതെയായിരുന്നു വയോധികനോട് തട്ടിക്കയറിയത്. ഇതും സഹയാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളിൽ ഇതും വ്യക്തമാണ്.
Comments