ലക്നൗ: സമാജ് വാദി നേതാക്കളുടെ ആദായനികുതി വെട്ടിപ്പുകൾ കണ്ടെത്താൻ വീണ്ടും റെയ്ഡ്. 300 കോടിക്കുമേൽ കള്ളപ്പണം കണ്ടെത്തിയ പീയൂഷ് ജയിന്റെ അതേ മേഖലയിലെ പുഷ്പരാജ് ജയിനിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നത്. സമാജ് വാദി എം.എൽ.സിയാണ് പാംപി ജെയിൻ എന്ന് വിളിക്കുന്ന പുഷ്പരാജ് ജയിൻ. പിയൂഷും പുഷ്പരാജും കനൗജ് നഗരത്തിലെ പ്രമുഖ വ്യവസായികളായ സമാജ് വാദി പാർട്ടി നേതാക്കളാണ്.
സമീപകാലത്ത് അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്ത സുഗന്ധദ്രവ്യ നിർമ്മാണശാല ഉടമയാണ് പുഷ്പരാജ് ജയിൻ. ജയിൻ ഹവാല എന്ന പേരിൽ കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്ന ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ വൻ അഴിമതിക്കാരായ സമാജ് വാദി നേതാക്കളുടെ അടിത്തറ ഇളക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. പുഷ്പരാജ് ജയിൻ ബി.ജെ.പി നേതാവാണെന്ന വാദമാണ് റെയ്ഡുകളെ പ്രതിരോധിക്കാൻ സമാജ് വാദി പാർട്ടി നടത്തിക്കൊണ്ടിരുന്നത്.
ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശിലെ സമാജ് വാദി നേതാക്കളുടെ ശക്തരായ കൂട്ടാളികളാണ് രണ്ടാഴ്ച ഇടവേളയ്ക്കിടെ പിടിക്കപ്പെടുന്നത്. ബിനാമികളുടേയും കള്ളപ്പണ സൂക്ഷിപ്പുകാരുടേയും സ്ഥാപനങ്ങളാണ് ആദായ നികുതിവകുപ്പിന്റെ നിരീക്ഷണത്തിൽ റെയ്ഡ് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ഒരാഴ്ച ഇന്ത്യയിലെ ആദായ നികുതി വേട്ടയിലെ ഏറ്റവും നീണ്ട റെയ്ഡിനാണ് സാക്ഷ്യം വഹിച്ചത്. പിയൂഷ് ജയിനിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണവും രേഖകളും ബോദ്ധ്യ പ്പെടാൻ മാത്രം ആറ് ദിവസമാണെടുത്തത. 290 കോടിരൂപയുടെ നോട്ടുകെട്ടുകളും ആഭരണങ്ങളും സ്വർണ്ണക്കട്ടികളും ശതകോടി രൂപ വിലവരുന്ന ഭൂമി-കെട്ടിട രേഖകളും ജി.എസ്.ടി വകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തിയിരുന്നു.
Comments