തിരുവനന്തപുരം : കോവളത്ത് ന്യൂഇയർ ആഘോഷത്തിനായി ബീവറേജിൽ നിന്നും മദ്യം വാങ്ങിയ വിദേശിയെ വഴിയിൽ തടഞ്ഞ് പോലീസ്. വാങ്ങിയ മദ്യത്തിന്റെ ബില്ല് കാണിക്കാൻ നിർബന്ധിച്ചു. ബില്ല് കാണിക്കാൻ ഇല്ലാത്തതിനാൽ വിദേശി മദ്യം ഒഴുക്കി കളഞ്ഞു.
വിനോദ സഞ്ചാരത്തിനായി കോവളത്ത് എത്തിയ സ്വീഡിഷ് പൗരനാണ് പോലീസിൽ നിന്നും ദുരനുഭവം നേരിട്ടത്. ബിവറേജിൽ നിന്നും മദ്യം വാങ്ങിച്ച് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു അദ്ദേഹം. എന്നാൽ വഴിയിൽ പട്രോളിംഗിനായി വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥർ സ്വീഡിഷ് പൗരനെ തടഞ്ഞ് ബാഗ് പരിശോധിച്ചു.
മദ്യം കണ്ടതോടെ പോലീസ് എവിടെ നിന്നാണ് വാങ്ങിയതെന്ന് ചോദിച്ചു. ബീവറേജിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ബിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇല്ലെന്ന് പറഞ്ഞതോടെ ബീവറേജിൽ പോയി ബില്ല് കൊണ്ടുവരാൻ നിർബന്ധിച്ചു. തുടർന്ന് സ്വീഡിഷ് പൗരൻ മദ്യം ഒഴിച്ചു കളയുകയായിരുന്നു. താമസ സ്ഥലത്തെ ന്യൂഇയർ ആഘോഷത്തിനായി രണ്ട് കുപ്പി മദ്യമാണ് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇത് രണ്ടും ഒഴിച്ചു കളഞ്ഞ ശേഷം കുപ്പികൾ തിരികെ ബാഗിൽ ഇട്ടു.
എന്നാൽ സംഭവം കണ്ടു നിന്നയാൾ ഇതെല്ലാം വീഡിയോയിൽ പകർത്തുന്നത് ശ്രദ്ധിച്ച പോലീസ് മദ്യം ഒഴുക്കികളയേണ്ടെന്നും ബില്ല് കാണിച്ചാൽ മാത്രം മതിയെന്നും പറഞ്ഞു. എന്നാൽ ഇത് ചെവിക്കൊള്ളാതെ മദ്യം മുഴുവനും ഒഴുക്കി കളയുകയായിരുന്നു. പിന്നീട് ബീവറേജിൽ പോയി ബില്ല് വാങ്ങി പോലീസുദ്യോഗസ്ഥരെ കാണിച്ച ശേഷമാണ് അദ്ദേഹം താമസ സ്ഥലത്തേക്ക് പോയത്. സമാന രീതിയിൽ മറ്റ് യാത്രികരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലീസിന്റെ പ്രവർത്തികൾ ഇങ്ങിനെയാണെങ്കിൽ ടൂറിസം എങ്ങിനെയാണ് മെച്ചപ്പെടുക എന്നതാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ചോദിക്കുന്നത്.
Comments