ന്യൂഡൽഹി; രാജ്യത്തെ സുരക്ഷ സാഹചര്യങ്ങളും വെല്ലുവിളികളും വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ, സായുധ സേനയുടെ ഇന്റലിജൻസ് വിഭാഗങ്ങൾ, റവന്യൂ, ധനകാര്യ ഇന്റലിജൻസ് ഏജൻസികൾ എന്നിവയുടെ സുരക്ഷാ ഏജൻസി തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും പോലീസ് മേധാവിമാരും വീഡിയോ കോൺഫറൻസിംഗിലൂടെ യോഗത്തിന്റെ ഭാഗമായി. ആഗോള ഭീകരവാദ ഗ്രൂപ്പുകളുടെ തുടർച്ചയായ ഭീഷണികൾ, രാജ്യത്തിനുള്ളിൽ തന്നെയുണ്ടാകുന്ന തീവ്രവാദ ധനസഹായം, മയക്കുമരുന്ന് ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള ഭീകര ബന്ധം, സൈബറിടത്തിനെ അനധികൃതമായി ഉപയോഗിക്കൽ, വിദേശ ഭീകരരുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആക്രമണ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഖാലിസ്ഥാനി ഭീകരർ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാദ്ധ്യതയും യോഗത്തിൽ ചർച്ചയായി.
Comments