മനാമ: യെമനിലെ മാരിബിലും ശബ്വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 200 ലേറെ ഹൂതി ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 22 സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകർത്തതായാണ് വിവരം. മാരിബിലും ശബ്വയിലുമായി 35 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ശബ്വയിൽ 23 വ്യോമാക്രമണങ്ങളിൽ 133 ഹൂതികളും മാരിബിൽ 12 വ്യോമാക്രമണങ്ങളിൽ 97 ഹൂതികളും കൊല്ലപ്പെട്ടതായി സൗദി സഖ്യ സേന അറിയിച്ചു.
ഇന്നലെ പുലർച്ചെ അൽബൈദായിലെ അൽ സവാദിയ സൈനിക ക്യാമ്പിന് നേരെയും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ക്യാമ്പിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് ഞായറാഴ്ച രാത്രിവരെ സമയം അനുവദിച്ചിരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി സൗദിക്കുനേരെ ഹുതികളുടെ അഞ്ച് ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. ലക്ഷ്യത്തിലെത്തും മുമ്പ് ഇവ സഖ്യസേന തകർത്തായി സേനാ വക്താവ് അറിയിച്ചു.
യെമൻ തലസ്ഥാനമായ സനയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ അയച്ചതെന്നും വക്താവ് പറഞ്ഞു. സൈന്യം തകർത്ത ഡ്രോണുകളുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. അതിർത്തി നഗരമായ നജ്റാനെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണശ്രമം. ഞായറാഴ്ച വൈകിട്ട് തായ്ഫിനെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണശ്രമമുണ്ടായത്.
യെമനിലെ മദ്ധ്യമേഖല പ്രവിശ്യയായ മാരിബിലെ അൽ-ബലാക് അൽ-ഷക്രി എന്ന പ്രദേശത്ത് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടുവെന്ന് ഷിൻഹ്വാ റിപ്പോർട്ട് ചെയ്തപ്പോൾ 160 ഹൂതി ഭീകരരെ വധിച്ചതായാണ് സൗദി ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടിവി റിപ്പോർട്ട് ചെയ്തത്. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച് ഹൂതി മാദ്ധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments