ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുമായും നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകൾ തുറന്നു കാട്ടി എസ്.രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും അയച്ച കത്ത് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ അറിയിച്ചപ്പോൾ എം.എം.മണി അപമാനിച്ചതായി കത്തിൽ പറയുന്നു. ഭാര്യയേയും അച്ഛനേയും അമ്മയേയും കുടുംബത്തേയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശം. എം.എം.മണി സമ്മേളനങ്ങളിൽ പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നത്.
എം.എം.മണിക്ക് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.ശശിയും തന്നെ അപമാനിച്ചുവെന്ന് എസ്.രാജേന്ദ്രന്റെ കത്തിൽ പറയുന്നു. കെ.വി.ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു. കെ.വി.ശശിയാണ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും കെ.വി.ശശി അപമാനിച്ചു. കെ.കെ.ജയചന്ദ്രൻ തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മണി ആരോപിച്ചുവെന്നും, അങ്ങനെ ശ്രമിച്ചാൽ തന്റെ സ്വഭാവം മാറുമെന്നും എം.എം.മണി പറഞ്ഞതായി കത്തിൽ പറയുന്നു.
ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും എസ്.രാജേന്ദ്രൻ കത്തിൽ പറയുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്. പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കുന്നില്ലെന്നും, നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തിയതിന് പിന്നാലെ എസ്.രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.
Comments