കൊച്ചി: തൃക്കാക്കര എംഎൽഎയായിരിക്കെ മരിച്ച പി.ടി.തോമസിന് 75 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ കടബാധ്യതയുണ്ടെന്നും ഇത് പാർട്ടി ഏറ്റെടുക്കണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ. പി.ടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് 57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പി.ടി.തോമസ് പറഞ്ഞിരുന്നു. ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ ഇനങ്ങളിലാണിത്. ഇതിന് പുറമെ ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് വിട്ട് കിട്ടാൻ 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും അദ്ദേഹത്തിന് ബാധ്യതയുണ്ട്. എംഎൽഎ ഓഫീസിന്റെ വാടക ഇനത്തിൽ 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം ഡൊമിനിക് പ്രസന്റേഷന് എതിരെ കെ.ബാബു രംഗത്തെത്തി. പി.ടി.തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നും ബാബു പറഞ്ഞു. പി.ടിയുടെ കുടുംബത്തെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Comments