കൊച്ചി: തന്റെ നിർമ്മാണ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താൻ ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുടെ പരിശോധയ്‌ക്കാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. മേപ്പടിയാന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താൻ സ്ഥലത്തുണ്ടായിരുന്നില്ല. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർക്ക് ബോധ്യം വന്നിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
‘ഞാനൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരുന്നു. ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ വരുമാന സ്രോതസ്സ് അറിയാനാണ് എത്തിയത്. ഞാൻ കണക്കുകൾ കൃത്യമായി നൽകിയിട്ടുണ്ട്. പരിശോധനയോട് സഹകരിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ നിഷാദ് സിനിമ നിർമ്മിക്കാനെന്ന പേരിൽ മുൻകൂർ പണം നൽകിയിരുന്നു. നിഷാദിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് തന്നിലേക്ക് എത്തിയത്. നിഷാദുമായി സിനിമാ ബന്ധം മാത്രമാണുള്ളത്’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണിമുകുന്ദൻ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഒറ്റപ്പാലത്തെ വീടിനോട് ചേർന്നുള്ള ഓഫീസിലാണ് പരിശോധന നടന്നത്. വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14നാണ് തീയറ്ററുകളിൽ എത്തുന്നത്.
മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന ഒരു ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്. ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്. ഈരാറ്റുപേട്ട, പാല, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്.
വർക്ക് ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറത്തുകാരനായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.നീൽ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം.
Comments