ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ മഴ വില്ലനാകുന്നു. നാലാം ദിനം കളി തുടങ്ങാനായില്ല. ജയിക്കാൻ 122 റൺസ് വേണ്ട ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 118 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ചാൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന ഇന്ത്യയുടെ സ്വപ്‌നം സഫലമാകും.
ഇന്നലെ ഇന്ത്യയെ 266 റൺസിന് പുറത്താക്കാനായതാണ് ദക്ഷിണാഫ്രിക്കയ്‌ക്കുണ്ടായ നേട്ടം. തുടർന്ന് രണ്ടാമിന്നിംഗ്‌സിൽ ഇന്നലെ കളിനിർത്തുമ്പോൾ ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 118 എന്ന ഭേദപ്പെട്ട നിലയിലാണ്. കരുതലോടെ ബാറ്റ് വീശുന്ന നായകൻ ജീൻ എൽഗറും(46), വാൻ ഡെർ ഡ്യൂസ(11)നുമാണ് ക്രീസിലുള്ളത്. ഇന്ന് രാവിലെ ലഭിക്കുന്ന ഈർപ്പം മുതലെടുത്ത് വിക്കറ്റുകൾ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നിര.
ആദ്യ ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ ഷാർദ്ദൂൽ ഠാക്കൂറാണ് രണ്ടാം ഇന്നിംഗ്‌സിലും തുടക്കം വിക്കറ്റ് വീഴ്‌ത്തിയത്. അപകടകാരിയായ മർക്കറാമിനെ 31ൽ വിക്കറ്റിന് മുന്നിൽ കുടുക്കി. കീഗൻ പീറ്റേഴ്‌സണിനെ അശ്വിനും അതേ നിലയിൽ പുറത്താക്കി.















