തിരുവനന്തപുരം ; ഒന്നാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോവളം ബേക്കൽ ജലപാത മെല്ലെപ്പോക്കിൽ. ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. പദ്ധതിയുടെ ആകെ ചെലവ് ആറായിരം കോടിയിൽ നിന്ന് ഉയർന്നേക്കാമെന്നും വിലയിരുത്തലുണ്ട്.
പ്രതിഷേധങ്ങൾക്കിടയിലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് പിണറായി സർക്കാർ വാശിപിടിക്കുമ്പോഴാണ് സർക്കാർ പണ്ട് നൽകിയ വാഗ്ദാനങ്ങൾ ആളുകൾ ഓർത്തെടുക്കുന്നത്. 2025 ൽ പൂർത്തിയാക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പോലും സർക്കാർ ആരംഭിച്ചിട്ടില്ല.
ആഗോള ടൂറിസം മേഖലയിൽ കേരളത്തിന് സവിശേഷമായ ഇടം ലഭിക്കുമെന്ന് പ്രതീക്ഷയോടെ പ്രഖ്യാപിച്ച പദ്ധതിയാണ് കോവളം ബേക്കൽ ജലപാത. 616 കിലമീറ്റർ നീളമുള്ള ജലപാത വഴി കുറഞ്ഞ ചെലവിൽ യാത്രയും ചരക്കുനീക്കവും ഉറപ്പാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാക്കുമെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ കോവളം മുതൽ കൊല്ലം വരെ ബോട്ടിൽ യാത്ര ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഒന്നാംഘട്ട ഉദ്ഘാടനത്തിന് കൊണ്ടുവന്ന സോളാർ ബോട്ട് ഇപ്പോൾ കൊടുങ്ങല്ലൂർ മുസിരിസ് ടൂറിസം പദ്ധതിക്ക് കൈമാറിയിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച് ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ഇനിയും ഒരു വർഷമെങ്കിലും വേണം.
അതിനിടെയാണ് കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ആര് എതിർത്താലും പദ്ധതി നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത് സംബന്ധിച്ച് വിശദീകരണ യോഗവും ഇന്നലെ വിളിച്ചിരുന്നു. എന്നാൽ കെ റെയിലിനെതിരെ ജനങ്ങൾ വൻ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
Comments