അബുദാബി : കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും, ഓഫീസുകളിലേക്ക് പ്രവേശിക്കുന്നവർക്കും വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. ഈ മാസം 10 മുതലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്.
കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പൂർത്തിയായ എല്ലാ ജീവനക്കാരും ബൂസ്റ്റർ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. വാക്‌സിൻ ഇളവുള്ളവരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു.
അബുദാബിയിൽ സർക്കാർ ജീവനക്കാർ 7 ദിവസം ഇടവേളകളിൽ പിസിആർ എടുക്കണമെന്നാണ് നിയമം. സന്ദർശകരും ഉപഭോക്താക്കളും താൽക്കാലിക ജോലിക്കാരും 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണം. ഗ്രീൻ സിഗ്‌നൽ ഇല്ലാത്തവരെ സർക്കാർ ഓഫിസുകളിലേക്കു പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.
നേരത്തെ അബുദാബിയിൽ മാത്രമുണ്ടായിരുന്ന നിയമം ഈ മാസം മുതൽ 3 മുതൽ മറ്റു എമിറേറ്റുകളിലെ സർക്കാർ ഓഫിസിലേക്കും വ്യാപിപ്പിച്ചിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് 14 ദിവസം ഇടവേളകളിലാണ് പിസിആർ എടുത്ത് ഗ്രീൻപാസ് നിലനിർത്തേണ്ടത്.
Comments