അമൃതസർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കൂടുതൽ പേർ രംഗത്ത് വന്നു. പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷയൊരുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ ആരോപിച്ചു.
പ്രധാനമന്ത്രിയ്‌ക്ക് പഴുതടച്ച സുരക്ഷ നൽകേണ്ട സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചെന്നും മുൻ മുഖ്യമന്ത്രി കൂടിയായ പ്രകാശ് സിംഗ് ബാദൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ സംഭവത്തിൽ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചാന്നിയെ നേരിട്ടാക്രമിച്ച് അകാലിദളിന്റെ പ്രമുഖ നേതാവായ സുഖ്ബീർ സിംഗ് ബാദലും രംഗത്തെത്തി. ഗുരതര വീഴ്ച വരുത്തിയവർക്കെതിരെ ഇതുവരെയായിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രിയ്‌ക്കാണ് പൂർണ്ണ ഉത്തരവാദിത്വമെന്നും സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലായിരുന്നു വാഹനവ്യൂഹം കുടുങ്ങിയത്. സംഭവത്തിൽ പഞ്ചാബ് സർക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.
Comments