ലക്‌നൗ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പൽ ജയിപ്പിച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നാണ് അഖിലേഷ് യാദവ് അറിയിച്ചത്. കൂടാതെ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും പഴഞ്ചൻ പ്രഖ്യാപനങ്ങളുമായി വോട്ടർമാരെ സ്വാധീനിക്കാൻ അഖിലേഷ് യാദവ് എത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനകം സംസ്ഥാനത്തെ ഒരുകോടി കുട്ടികൾക്ക് സ്മാർട്ട് ഫോണും മൊബൈൽ ഫോൺ ടാബ്ലെറ്റും വിതരണം ചെയ്യുന്ന പദ്ധതി യോഗി ആദിത്യനാഥ് തുടങ്ങിക്കഴിഞ്ഞു. ഇതിനോടകം അരക്കോടിയിലധികം വിദ്യാർത്ഥികൾക്ക് ഇവ വിതരണം ചെയ്തിട്ടുമുണ്ട്.
ഉത്തർപ്രദേശിന്റെ മികച്ച ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് യോഗി സർക്കാർ പദ്ധതിയ്‌ക്ക് നേരത്തെ തുടക്കം കുറിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. അന്ന് നിർധനരായ 40,000 കുട്ടികൾക്ക് ടാബ്ലെറ്റുകളും 60,000 കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും യോഗി വിതരണം ചെയ്തിരുന്നു.
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
Comments