കസാഖ്സ്ഥാൻ: മദ്ധേഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോപം വൻ സംഘർഷത്തിലേയ്‌ക്ക്. അക്രമം അഴിച്ചുവിട്ട പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് സർക്കാർ. 164 പേർക്ക് ഇതുവരെയായി ജീവൻ നഷ്ടമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമ സംഭങ്ങളുമായി ബന്ധപ്പെട്ട് 6,000 ത്തോളം പ്രക്ഷോഭകരെ തടവിലാക്കിയതായും 125 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതിനുശേഷം ആദ്യമായാണ് രാജ്യം ഇത്തരത്തിലുള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെയാണ് കസാഖിസ്ഥാൻ സർക്കാർ സമരക്കാരെ നേരിടുന്നത്. കസാഖ് സുരക്ഷാ സേനയ്‌ക്കൊപ്പം റഷ്യൻ പട്ടാളക്കാരെയും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുകയാണ്. സർക്കാർ രാജിവെച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
പ്രെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ ആരംഭിച്ച സമരം രാജ്യം മുഴുവൻ കത്തിപ്പടരുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ദേശീയ സുരക്ഷാ കമ്മറ്റിയുടെ മുൻ തലവനായിരുന്ന കരീം മസ്സിമോവിനെ തടവിലാക്കിയിരിക്കുകയാണ്. രാജ്യദ്രോഹ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് തെരുവുകളിൽ അക്രമം നടത്തുന്നത് എന്നാണ് സർക്കാറിന്റെ നിലപാട്.
Comments