കൊച്ചി : ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് സുരേഷ് ഗോപി എംപി. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ടാണ് സ്ഥലത്തെ കുടിവെള്ള ക്ഷാമം സുരേഷ് ഗോപി പരിഹരിച്ചത്. ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങളുടെ വർഷങ്ങളായുളള സ്വപ്നമാണ് ഇന്ന് സാക്ഷാത്ക്കരിക്കപ്പെട്ടത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇടമലക്കുടി ജനങ്ങളോട് വാക്ക് പാലിച്ച് സുരേഷ് ഗോപി എം.പി എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇടമലക്കുടി പഞ്ചായത്ത് ഇഡലിപാറകുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കുടിവെള്ളം കിട്ടാതെ വലയുകയായിരുന്നു. പല കുടിവെള്ള പദ്ധതികളും കൊണ്ടുവന്നെങ്കിലും വനംവകുപ്പ് അനുമതി ലഭ്യമാകാത്തതിനാൽ പ്രഖ്യാപനങ്ങൾ എല്ലാംതന്നെ കടലാസിൽ ഒതുങ്ങുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ കഴിഞ്ഞ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ പ്രചാരണത്തിന് എത്തിയ 15 വർഷം ദേവികുളം എംഎൽഎ ആയിരുന്ന രാജേന്ദ്രനെ ഇവിടുത്തെ അമ്മമാർ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുന്നസാഹചര്യവുമുണ്ടായി.
തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി ഇടുക്കി ജില്ലാ നേതാക്കൾക്ക് മുമ്പാകെ ഇഡലിപാറയിലെ നിവാസികൾ ഒരു ആവശ്യം മാത്രമാണ് മുന്നിൽ വച്ചത്. കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഒരു അറുതി വരുത്തണം. അവരുടെ ന്യായമായ ആവശ്യം മനസ്സിലാക്കിയ ബിജെപി ഇടുക്കി ജില്ലാ നേതൃത്വം, സുരേഷ് ബഗോപി എംപിയെ ബന്ധപ്പെട്ടു. അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഉടൻ തന്നെ എംപി ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഇടമലക്കുടി പഞ്ചായത്ത് ഭരണസമിതി സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പദ്ധതി വൈകിപ്പിക്കാൻ ശ്രമിച്ചു. കുടിവെള്ള പദ്ധതി നടപ്പാക്കാൻ കാലതാമസം വരുമെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി എംപി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും നിന്നും മൂന്നര കിലോമീറ്റർ നീളത്തിൽ ഇഡലിപാറയിലേക്ക് വേണ്ടിവരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ വില വരുന്ന എച്ച് ഡി പൈപ്പ് സ്പോൺസർ ചെയ്തുകൊണ്ട് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി അടിയന്തരമായി സ്വീകരിച്ചു.
സുരേഷ് ഗോപി എംപി യുടെ നിർദ്ദേശപ്രകാരം പാർട്ടിനേതാക്കൾ ഇന്ന് പൈപ്പുകൾ സ്ഥലത്തെത്തിച്ചു. ഇടത് വലത് എം. പി മാരാരും ചെയ്യാത്ത ഒട്ടേറെ നല്ലകാര്യങ്ങളാണ് സുരേഷ്ഗോപി കേരളത്തിൽ ചെയ്യുന്നത് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Comments