തിരുവനന്തപുരം: മുന്നാക്ക-സംവരണേതര സമുദായ സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ച് എൻഎസ്എസ്. പിന്നാക്ക വിഭാഗകമ്മീഷൻ മുന്നാക്ക സമുദായങ്ങളിൽ നടത്തുന്ന സാമ്പിൾ സർവേയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് യോഗത്തിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സാമ്പിൾ സർവേ അശാസ്ത്രീയമാണെന്നും മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്കുള്ള ഭരണഘടനാ സംവരണത്തെ സർവേ ദോഷകരമായി ബാധിക്കുമെന്നും എൻഎസ്എസ് പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേ നടത്തണമെന്നുള്ളത് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള കമ്മീഷന്റെ പ്രധാനപ്പെട്ട നിർദ്ദേശമായിരുന്നു. ഈ ആവശ്യത്തെയും സാമ്പിൾ സർവേ ദോഷകരമായി ബാധിക്കും. സർവേയിൽ നിന്നും ലഭിക്കുന്ന നാമമാത്രമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മുന്നാക്ക വിഭാഗങ്ങളിലെയും അവശത അനുഭവിക്കുന്നവരുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാൻ കഴിയില്ല. ഈ വാദമുഖങ്ങൾ ഉന്നയിച്ചാണ് സാമ്പിൾ സർവേ നിർത്തി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും എൻഎസ്എസ് വ്യക്തമാക്കി.
സാമ്പിൾ സർവേ യാതൊരു വിധത്തിലും സംവരണത്തെയോ കമ്മീഷന്റെ നിർദ്ദേശങ്ങളെയോ ബാധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഏതെല്ലാം ഘടകങ്ങൾ സംബന്ധിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നതെന്ന് ഇതുവരെ പിന്നാക്ക വിഭാഗകമ്മീഷൻ നിജപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവേ നടപടികളുമായി മുന്നോട്ടുപോകുന്നത്.
കമ്മീഷന്റെ നേതൃത്വത്തിലുള്ള വിവരശേഖരണമല്ലാതെ മറ്റ് സംഘടനകൾ നൽകുന്ന വിവരങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമം. കമ്മീഷൻ നേരിട്ടല്ലാതെ വിവരശേഖരണം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നടപടികളുമായി സർവേ നടത്തുന്നത് മുന്നാക്ക വിഭാഗങ്ങളുടെ നാമമാത്രമായ അവകാശങ്ങൾ കൂടി നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കും. അതിനാലാണ് സാമ്പിൾ സർവേയെ എതിർക്കുന്നതെന്നും എൻഎസ്എസ് അറിയിച്ചു.
Comments