കൊച്ചി: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് വ്യോമപാത അടച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കോഴിക്കോട്ടുനിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രണ്ട് മണിക്കൂറിലധികം പറന്ന ശേഷമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. വ്യോമപാത പെട്ടെന്ന് അടച്ചതിനെത്തുടര്‍ന്ന് ബോയിംഗ് 737 വിമാനം സുരക്ഷിതമായി വീണ്ടും കോഴിക്കോട്ട് തന്നെ ഇറക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
ജൂണ്‍ 6 വരെ കുവൈറ്റിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്നാണ് സൂചന. കുവൈറ്റ് സര്‍വീസുകള്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളെയും ഈ പ്രതിസന്ധി ബാധിച്ചു. രാവിലെ 11:45-ന് കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. 119 യാത്രക്കാര്‍ ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്ന് ഒഴുപ്പിച്ചു. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി ഗള്‍ഫിലേക്ക് പോകാനിരുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.
യാത്ര റദ്ദാക്കേണ്ടി വന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുകയോ അല്ലെങ്കില്‍ സൗജന്യമായി മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ ചെയ്യുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലാണ് ഈ ബുദ്ധിമുട്ട് ഉണ്ടായതെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.
കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ആക്രമണത്തില്‍ ഒരിന്ത്യക്കാരന്‍ കൊല്ലപ്പെടുകയും നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം ഇതോടെ പത്തായി ഉയര്‍ന്നു. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സിവിലിയന്‍ ജനങ്ങളെയും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങളെയും ആക്രമിക്കുന്നതില്‍ നിന്ന് ഇരുവിഭാഗവും പിന്മാറണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.















