മുംബൈ: സീസൺ 2022ലെ ഐ.പി.എല്ലിനെ അനിശ്ചിതത്വത്തിലാക്കി ഒമിക്രോൺ വ്യാപനം. ഇന്ത്യയിലെ പ്രതിദിന വ്യാപന നിരക്ക് രണ്ടുലക്ഷത്തിലേക്ക് എത്തിയതോടെയാണ് ബി.സി.സി.ഐ ഐ.പി.എൽ മത്സരങ്ങളുടെ വേദി തുടർച്ചയായ രണ്ടാം സീസണിലും മാറ്റാൻ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് പരിഗണനയിൽ.
അടിസ്ഥാന സൗകര്യത്തിലും ലോകോത്തര നിലവാരത്തിലും ദക്ഷിണാഫ്രിക്ക മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ അടുത്താണെന്നതും ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റ് ആരാധകരുടെ വലുപ്പവുമാണ് ശ്രീലങ്കയെ പ്രിയങ്കരമാക്കുന്നത്. നിലവിൽ പര്യടനം നടത്തുന്ന ടീം ഇന്ത്യ ക്കായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ സംവിധാനങ്ങളിൽ ബി.സി.സി.ഐ അതീവ സന്തുഷ്ടിയാണ് രേഖപ്പെടുത്തിയത്.
ശ്രീലങ്കയിൽ ഈ സീസണിൽ മാത്രം പാകിസ്താനും ന്യൂസിലാന്റും പര്യടനം നടത്തിയത് വിജയകരമായിട്ടാണ്. നിരവധി റിസോട്ടുകളും ഹോട്ടലുകളും ക്രിക്കറ്റിന് വലിയ ആരാധക വൃന്ദമുള്ളതും സിംഹള ദ്വീപിനെ പ്രിയങ്കരമാരമാക്കുന്നു. മാത്രമല്ല ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ മാലിദ്വീപിലേയ്‌ക്ക് ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നും കായികതാരങ്ങളെ എളുപ്പം എത്തിക്കാമെന്നതും സുരക്ഷാ ബബിൾ സംവിധാനം ഒരുക്കാൻ എളുപ്പമാണെന്നതും ഒരു പോലെ ഗുണകരമാണ്.
വരുന്ന ഏപ്രിൽ മാസത്തിലാണ് ഐ.പി.എൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.കഴിഞ്ഞ രണ്ടു സീസണിലും യു.എ.ഇ കേന്ദ്രീകരിക്കേണ്ടി വന്നതിലെ സാമ്പത്തിക ബാദ്ധ്യത പരിഹരി ക്കാനാണ് ഇന്ത്യയിൽ മത്സരം തീരുമാനിച്ചത്. എല്ലാ സീസണും യു.എ.ഇയിൽ നടത്താനാകില്ല. ബദൽ സംവിധാനമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പരിഗണിക്കു ന്നതെന്നും ബി.സി.സി.ഐ അറിയിച്ചു. മാർച്ച് മാസത്തെ അവസാനവട്ട അവലോകനത്തോടെ മത്സരകേന്ദ്രങ്ങൾ തീരുമാനിക്കുമെന്ന് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
Comments