റാഞ്ചി: കൊവിഷീൽഡ് വാക്സിനെടുത്ത 55കാരന് തന്റെ ശരീരത്തിൽ അത്ഭുതകരമായ മാറ്റം സംഭവിച്ചെന്ന് റിപ്പോർട്ട്. നാല് വർഷമായി തളർന്ന് കിടപ്പിലായിരുന്ന മദ്ധ്യവയസ്കൻ വാക്സിനെടുത്തതിന് പിന്നാലെ എഴുന്നേറ്റ് നടന്നുവെന്നാണ് അവകാശപ്പെടുന്നത്. ജാർഖണ്ഡ് സ്വദേശിയായ ദുലർച്ചന്ദ് മുണ്ഡയാണ് ആരോഗ്യം തിരിച്ചുകിട്ടിയെന്ന് സന്തോഷ വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജനുവരി നാലിനായിരുന്നു മുണ്ഡ വാക്സിനെടുത്തത്. കഴിഞ്ഞ നാല് വർഷമായി കിടപ്പുരോഗിയായിരുന്നു. എന്നാൽ വാക്സിനെടുത്തതിന് പിന്നാലെ കിടക്കയിൽ നിന്ന് എഴുന്നേറ്റുവെന്നും സംസാരശേഷി തിരികെ ലഭിച്ചെന്നുമാണ് മുണ്ഡയും കുടുംബാംഗങ്ങളും അവകാശപ്പെടുന്നത്. സംഭവത്തിൽ ആരോഗ്യവിദഗ്ധർ ഗവേഷണം തുടരുകയാണ്. മുണ്ഡയ്ക്കുണ്ടായ മാറ്റത്തിന് യഥാർത്ഥ കാരണം കണ്ടെത്താനുള്ള തിടുക്കത്തിലാണ് ഡോക്ടർമാരും പ്രദേശവാസികളും.
കിടപ്പിലായിരുന്ന മുണ്ഡയ്ക്ക് നിലവിൽ നടക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. ജനുവരി നാലിന് വാക്സിനെടുത്ത് അഞ്ചാം തിയതി ആയപ്പോൾ കാലുകൾ ചലിച്ചുവെന്നും ശബ്ദം തിരികെ ലഭിച്ചുവെന്നുമാണ് മുണ്ഡ പറയുന്നത്.
റോഡപകടത്തിൽപ്പെട്ട് നാല് വർഷം മുമ്പായിരുന്നു ശരീരം തളർന്ന് മുണ്ഡ കിടപ്പിലായത്. ഏകദേശം നാല് ലക്ഷം രൂപ ചിലവിട്ട് പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊവിഷീൽഡ് എടുത്തതിന് പിന്നാലെ ആരോഗ്യം തിരിച്ചുകിട്ടിയതിനാൽ വാക്സിനാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് മുണ്ഡ ഉറച്ചുവിശ്വസിക്കുന്നു.
Comments