ലക്നൗ: കൈരാന മണ്ഡലത്തിലെ എംഎൽഎയും എസ്പി സ്ഥാനാർത്ഥിയുമായ നഹിദ് ഹസനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. എസ്പി നേതാവിനെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൈരാന കോടതിയിൽ ഹാജരാക്കിയ നഹിദ് ഹസനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹസൻ സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിരവധി നാളുകളായി ഒളിവിലായിരുന്ന നഹിദ് ഹസനെ വെള്ളിയാഴ്ചയാണ് യുപി പോലീസ് പിടികൂടിയത്.
അതിനിടെ കൈരാന എംഎൽഎയുടെ അറസ്റ്റിനെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. വിജയിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമാണ് അറസ്റ്റിന് പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഹസന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിച്ച എസ്പി മേധാവി അഖിലേഷ് യാദവ്, വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ ബിജെപി സമാജ്വാദി പാർട്ടിയിൽ നിന്നും, അതിന്റെ സഖ്യകക്ഷികളിൽ നിന്നുമുള്ള പ്രതിനിധികളുടെ പ്രവർത്തനം ബോധപൂർവം തടയാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
എസ്പിക്കും സഖ്യകക്ഷികൾക്കുമെതിരായ എഫ്ഐആർ പോലുള്ള ഭീരുത്വപ്രവൃത്തികളും സ്ഥാനാർത്ഥികളുടെ അറസ്റ്റും നേതാക്കൾക്കെതിരായ ഭീഷണിയും നടത്തുകയാണ്. ബിജെപി 100ശതമാനം നിരാശയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി കൊണ്ടാണ് എസ്പി നേതാവ് ബിജെപിയെയും യോഗി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്.
കൈരാനയിൽ നിന്നുള്ള സമാജ്വാദി പാർട്ടി എംഎൽഎ ഭൂമി ഇടപാടിൽ 80 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് നാട്ടുകാരിൽ ഒരാൾ അദ്ദേഹത്തിനെതിരെ കേസ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ 2019 ജനുവരി 7ന് വഞ്ചനയ്ക്ക് കേസ് എടുത്തിരുന്നു. 2020 ജനുവരിയിൽ എംഎൽഎയെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇതുകൂടാതെ നിരവധി കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments