കാബൂൾ : അവകാശങ്ങൾക്കായി തെരുവിൽ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാൻ. ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെയാണ് താലിബാൻ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്ക് പഠിക്കുന്നതിനും, ജോലി ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കാബൂൾ സർവ്വകലാശാലയ്‌ക്ക് മുൻപിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 20 അംഗ സംഘം പ്രതിഷേധിച്ചുവരികയാണ്. നിരവധി തവണ താലിബാൻ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇതോടെയാണ് താലിബാൻ പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്.
മൂന്ന് വാഹനങ്ങളിലായി എത്തിയ താലിബാൻ സംഘം പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതോടെ കയ്യിൽകരുതിയിരുന്ന സ്‌പ്രേ സ്ത്രീകൾക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. കണ്ണും മുഖവും എരിഞ്ഞതോടെ സ്ത്രീകൾ ചിതറിയോടി. ചിലർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിലത്ത് വീണു.
സുരക്ഷാ പ്രശ്‌നമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താലിബാൻ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ചപ്പോൾ താലിബാൻ നേതാവ് തന്റെ നേർക്ക് തോക്ക് ചൂണ്ടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആരുടെയും സഹായമില്ലാതെ തങ്ങൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ വ്യക്തമാക്കി.
Comments