ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി കണ്ടെത്തൽ. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ലഷ്‌കർ ഇ മുസ്തഫ എന്ന സംഘടന രൂപീകരിച്ചത്. പാകിസ്താനെതിരെ ഉണ്ടായ അന്താരാഷ്‌ട്ര സമ്മർദ്ദം വഴിതിരിച്ചുവിടാനായിരുന്നു ഈ നിർണായക നീക്കമെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.
ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ അബ്ദുൾ റൗഫാണ് ഈ ഗൂഢനീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലഷ്‌കർ ഇ മുസ്തഫ എന്ന ഭീകര സംഘടന രൂപീകരിക്കുകയും അതിലേക്ക് ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തത് ഇയാളാണ്. ഇന്ത്യയിലുള്ള ഭീകര സംഘടനയാണ് പുൽവാമയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത് എന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം എന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് സംഘടനയ്‌ക്ക് ഐഎസ്‌ഐയുടെ എല്ലാ പിന്തുണയും ലഭിച്ചിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്.
പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്താന് നേരെ ലോകരാജ്യങ്ങൾ വൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് വഴിതിരിച്ചുവിടാനാണ് പാകിസ്താൻ പുതിയ ഭീകര സംഘടന രൂപീകരിച്ചതും, അത് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതും. പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ അള്ളാ മാലിക് ലഷ്‌കർ ഇ മുസ്തഫ തലവനായിരുന്നു. ഇയാൾക്ക് മൗലാന മസൂദ് അസറുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ലഷ്‌കർ-ഇ-മുസ്തഫയുടെ (എൽഇഎം) നാല് പ്രവർത്തകരായ – മുഹമ്മദ് അർമാൻ അലി എന്ന അർമാൻ മൻസൂരി, മുഹമ്മദ് എഹ്സാനുള്ള എന്ന ഗുഡ്ഡു അൻസാരി, ഇമ്രാൻ അഹമ്മദ് ഹജാം, ഇർഫാൻ അഹമ്മദ് ദാരിംഗ് എന്നിവർക്കെതിരെ ശനിയാഴ്ച എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
Comments