ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് റിട്ട.കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നത്. നല്ലൊരു നാളേയ്‌ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മികച്ചതും, മാതൃകാപരവുമായ കാഴ്‌ച്ചപ്പാടുകളാണ് തന്നെ പാർട്ടിയിലേക്ക് നയിച്ചതെന്ന് വിജയ് റാവത്ത് പറഞ്ഞു.
ബിജെപിയിൽ ചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു. തനിക്കും അതേ ഭാഗ്യം ലഭിച്ചു. രാജ്യത്തിന്റെ ഭാവിയ്ക്കായുള്ള പ്രധാനമന്ത്രിയുടെ മികച്ച കാഴ്ചപ്പാടുകളാണ് തന്നെ ആകർഷിച്ചതെന്നും വിജയ് റാവത്ത് വ്യക്തമാക്കി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ കാഴ്‌ച്ചപ്പാടുകൾ ഇഷ്ടമാണ്. തന്റെ സഹോദരൻ ബിപിൻ റാവത്തിന്റെ മനസ്സിലുണ്ടായിരുന്ന അതേ ആശയങ്ങളാണ് ധാമിയ്‌ക്കും ഉള്ളത്. അവർ പറഞ്ഞാൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുഷ്‌കർ സിംഗ് ധാമിയാണ് വിജയ് റാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് വിജയ് റാവത്തിന്റെ ബിജെപി പ്രവേശനം. ഇത് പാർട്ടിയ്‌ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
Comments