കൊച്ചി ; സിൽവർലൈൻ പദ്ധതിയിൽ സക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവ്വേ നടത്തിയെന്ന് കോടതി ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി? എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്‌ക്കായി പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ചോദിച്ചത്. കെ റെയിൽ പദ്ധതിയ്‌ക്കെതിരായി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.
ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയാറാക്കിയതെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. എന്നാൽ ഏരിയൽ സർവ്വേ അടിസ്ഥാനത്തിൽ എങ്ങനെ ആണ് ഡിപിആർ തയാറാക്കുക എന്നും കോടതി ചോദിച്ചു. ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി പദ്ധതി നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
200 അതിരടയാള കല്ലുകൾ പിഴുതെറിയപ്പെട്ടതായാണ് കെ റെയിൽ കമ്പനി കോടതിയിൽ ബോധിപ്പിച്ചത്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകൾ സ്ഥാപിക്കുന്നതിന് കോടതി നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. പോർ വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സർക്കാർ പദ്ധതി നടപ്പിലാക്കേണ്ടത് എന്നാണ് കോടതി പറഞ്ഞത്. സർവ്വേ നിയമപ്രകാരം ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Comments