ദുബായ് : യുഎഇയിലെ 5 ജി സേവനങ്ങൾ വിമാന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി. അമേരിക്കൻ വിമാനതാവളങ്ങളിൽ 5 ജി സ്ഥാപിക്കുന്നതിനാൽ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി വിമാന കമ്പനികൾ സർവീസ് റദ്ദാക്കിയ സാഹചര്യത്തിലാണ് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പ്രതികരണം. യുഎഇയിൽ പലയിടത്തും 5 ജി സേവനങ്ങൾ വർഷങ്ങളായി തുടരുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
എമിറേറ്റ്‌സ്, എയർ ഇന്ത്യ തുടങ്ങി ലോകത്തിലെ തന്നെ പ്രമുഖ വിമാന കമ്പനികളെല്ലാം അമേരിക്കയിലെ വിവിധ വിമാനതാവളങ്ങളിലേക്കുള്ള സർവ്വീസുകൾ 19 മുതൽ അനിശ്ചിതമായി റദ്ദാക്കിയിരുന്നു. വിമാനത്താവളങ്ങളിൽ സ്ഥാപിക്കുന്ന 5 ജി സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യുഎഇ ടെലികോം അതോറിറ്റി രംഗത്തെത്തിയത്.
രാജ്യത്ത് പലയിടത്തും വർഷങ്ങളായി 5ജി സേവനം നിലവിലുണ്ടെന്നും ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും വിമാന ഗതാഗതവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ ഫ്രീക്വൻസിയും വിമാനതാവളങ്ങളിൽ സ്ഥാപിക്കാൻ പോകുന്ന 5ജി നെറ്റ്‌വർക്കിന്റെ ഫ്രീക്വൻസിയും തമ്മിൽ നേരിയ വിത്യാസം മാത്രമേ അമേരിക്കയിലുള്ളൂ. വിമാനത്തിന്റെ ടേക്ക് ഓഫ് , ലാൻഡിംഗ്, കാലവസ്ഥാ നിരീക്ഷണം തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ യുഎഇയിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
5ജി സേവനങ്ങൾ മേഖലയിൽ ആദ്യമായി സ്ഥാപിച്ച രാജ്യമാണ് യുഎഇ. നിലവിൽ ലോകത്തെ 40 ഓളം രാജ്യങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാണ്. അതേസമയം വിമാനകമ്പനികളുടെ ആശങ്ക കണക്കിലെടുത്ത് 5ജി സേവനങ്ങൾ വിമാനതാവളങ്ങളിലും പരിസരങ്ങളിലും സ്ഥാപിക്കുന്നത് നീട്ടിവെക്കുന്നതായി ടെലികോം കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇതോടെ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കാൻ കഴിഞ്ഞേക്കും.
Comments