ശ്രീനഗർ: തങ്ങളെ രക്ഷിക്കണം. ഇവർ കൊല്ലുകയാണ്. പാക് അധിനിവേശ കശ്മീരിലെ ഒരു വ്യക്തിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. പാക് അധീന കശ്മീരിൽ താമസിക്കുന്ന മാലിക് വസീം യാചിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. പാക് അധീന മേഖലയിലെ പ്രവിശ്യാ ഭരണകൂടത്തിന്റെ ക്രൂരതയിൽ നിന്നും തന്നേയും തന്റെ കുടുംബത്തേയും രക്ഷിക്കണമെന്നാണ് ആവശ്യം. അനധികൃത രേഖകൾ തരപ്പെടുത്തി ചില വ്യക്തികൾ തങ്ങളുടെ വീടും സ്വത്തും കയ്യടക്കിയെന്നാണ് മാലിക്കിന്റെ ആരോപണം.
1947ൽ ഇരുരാജ്യങ്ങളും വേർപ്പെട്ട സമയത്ത് പാക്അധീന കശ്മീർ മേഖലയിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് മാലിക്. മുസാഫർബാദിൽ അദ്ദേഹത്തിന് ഒരു വീടും അനുവദിച്ചുകിട്ടി. 1947-48 കാലഘട്ടത്തിൽ മേഖലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരോ പലായനം ചെയ്യപ്പെട്ടവരോ ആയ ഹിന്ദു-സിഖ് വംശജരുടെ ആയിരക്കണക്കിന് വീടുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. അവിടെയുണ്ടാ യിരുന്നവർ ജമ്മുവിലേക്ക് ഓടിപോകേണ്ടി വന്നിരുന്നു. അതിലൊരു വീടാണ് മാലിക്കിനും ലഭിച്ചത്.
പാകിസ്താൻ നേരിട്ട് പിടിച്ചെടുത്ത പ്രദേശത്തെ വീടുകളാണ് കശ്മീരിൽ നിന്നുള്ളവർക്ക് പതിച്ചുനൽകിയത്. അന്ന് തുച്ഛമായ വിലയ്‌ക്ക് ലഭിച്ചിരുന്ന വീടുകൾ ഇന്ന് കോടിക്കണക്കിന് രൂപയ്‌ക്കാണ് വിറ്റുപോകുന്നത്. നിലവിൽ ഭൂമാഫിയയും സ്ഥലത്തെ പ്രമാണികളും വൻ കൈക്കൂലി മുടക്കി സർക്കാർ ഉദ്യോഗസ്ഥരെ വശത്താക്കുകയാണെന്നും സാധാരണക്കാരന്റെ വീടും വസ്തുക്കളും പിടിച്ചെടുക്കുന്നതുമാണ് നിലവിലെ പ്രശ്‌നം.
പോലീസ് എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമിയും വീടും മറ്റൊരാളുടെ പേരിലേക്ക് അനധി കൃതമായി മാറ്റിയിരിക്കുന്നു എന്ന വിവരം അറിഞ്ഞതെന്നാണ് മാലിക് പറയുന്നത്. ഈ കഴിഞ്ഞ 18-ാം തിയതിയാണ് മാലിക്കിനേയും പേരക്കുട്ടികളടക്കമുള്ള കുടുംബത്തേയും പ്രവിശ്യാഭരണകൂടം ഇറക്കിവിട്ടത്. അറുപതു മണിക്കൂറി ലേറെയായി തങ്ങളുടെ വീടിന് വെളിയിലെ റോഡിൽ തന്നെ മാലിക്കും കുടുംബവും മഴയും വെയിലും നനഞ്ഞ് കുത്തിയിരിക്കുകയാണ്.
തങ്ങളുടെ ഭൂമി മുൻകാലത്ത് ഹിന്ദു-സിഖ് കുടുംബങ്ങളുടേതായിരുന്നു. അവിടെയൊന്നും ഒരു മുസ്ലീംകുടുംബവും താമസിച്ചിരുന്നതല്ല. ഇന്ന് നടത്തുന്ന അവകാശവാദം തെറ്റാണ്. താനും കുടുംബവും പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഇതുവരെ ഒരാളും ഉടമസ്ഥാവകാശം പറഞ്ഞ് വന്നിട്ടുമില്ലെന്നും മാലിക് പറയുന്നു. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സാങ്കേതികമായി ഇന്ത്യക്കാർ തന്നെയാണ്. എന്നാൽ വിഭജനത്തിന് ശേഷമുള്ള ലയന സമയത്ത് പാകിസ്താൻ അനധികൃതമായി സൈനിക ബലത്തിലാണ് കശ്മീരിന്റെ ഒരു ഭാഗം പിടിച്ചുവച്ചത്. 74 വർഷമായി ഇരുസർക്കാറുകളും തങ്ങളെ വഞ്ചിക്കുകയാണെന്നും ഇനി നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നും മാലിക് പറയുന്നു. എത്രയും പെട്ടെന്ന് പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്നും മാലിക് അഭ്യർത്ഥിക്കുന്നു.
Comments