കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ദിലീപൊഴികെയുള്ള മൂന്ന് പ്രതികളുടെ മൊബൈൽ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
അപ്പു, ബൈജു ചെങ്ങമനാട് , സൂരജ് എന്നിവരുടെ മൊബൈൽ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 13ന് നടന്ന റെയ്ഡിൽ ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം ദിലീപ് ഇന്ന് നടന്ന ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ് പി മോഹനചന്ദ്രൻ അറിയിച്ചു. ഇനി നാളെയും മറ്റന്നാളും ചോദ്യം ചെയ്യൽ നടക്കും.
അഞ്ച് പേരേയും പ്രത്യേകമായാണ് ചോദ്യം ചെയ്തത്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം നാളെ ലഭിക്കും. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും നാളത്തെ ചോദ്യം ചെയ്യൽ. ദിലീപിനേയും മറ്റ് പ്രതികളേയും 11 മണിക്കൂർ നേരമാണ് ഇന്ന് ചോദ്യം ചെയ്തത്. രണ്ട് ഘട്ടങ്ങളായായിരുന്നു ചോദ്യം ചെയ്യൽ.
ആദ്യ ഘട്ടത്തിൽ അഞ്ച് പേരെയും ഒറ്റയ്ക്ക് ഇരുത്തിയും ശേഷം മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ച് ഇരുത്തിയുമാണ് ചോദ്യം ചെയ്തത്. ഇതിനിടെ എഡിജിപി ശ്രീജിത്ത് ദിലീപിനെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ദിലീപും മറ്റുപ്രതികളും ഒരു വാഹനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിൽ നിന്നും മടങ്ങിയത്.
Comments