തിരുവനന്തപുരം : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് കൊറോണ ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലായിടത്തും മരുന്നുകളും ആവശ്യമായ സൗകര്യങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി. മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.
ആശുപത്രികളിൽ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കിടക്കകൾ, നോർമൽ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റർ, ഓക്‌സിജന് ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം വർദ്ധിപ്പിക്കാനാണ് തീരുമാനം.
ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരെ കൂടുതലായി നിയമിക്കുന്നതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊറോണയായാലും അല്ലാത്ത രോഗമായാലും ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടില്ല. 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്‌ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽനിന്ന് മൂന്നാം തരംഗത്തിലെത്തുമ്പോൾ 1588 അധിക കിടക്കകൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കിടയിൽ കൊറോണ വർദ്ധിക്കുന്നതിനാൽ ആശുപത്രികളിൽ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. ആരോഗ്യപ്രവർത്തകർ സുരക്ഷിതമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം. രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരൻ മാത്രമേ ഉണ്ടാകാവു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments