തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ജീപ്പ് ലേലത്തിൽ പിടിച്ചെങ്കിലും വാഹനം ഇതുവരെ കൈമാറിയില്ലെന്ന പരാതിയുമായി അമൽ മുഹമ്മദ് . ഗുരുവായൂർ ദേവസ്വം ബോർഡ് വാഹനം കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് അമലിന്റെ പരാതി
എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചത് 15 ലക്ഷമായിരുന്നു ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമൽ മുഹമ്മദ് അലി.
കഴിഞ്ഞ മാസം പതിനെട്ടിനു നടന്ന ലേലം വിവാദമായിരുന്നു. പ്രതീക്ഷിച്ച തുക ലേലത്തിൽ ലഭിച്ചില്ലെന്ന് ചെയർമാനും പ്രതികരിച്ചിരുന്നു . ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നുവെന്ന് പിന്നീട് അമലിന്റെ പ്രതിനിധി പറഞ്ഞതോടെയാണ് ലേലം തർക്കത്തിലേക്ക് പോയത്.
ലേലത്തിനു ഭരണ സമിതി അംഗീകാരം നൽകിയിട്ടില്ലെന്നും, താൽക്കാലികമായാണ് ലേലം ഉറപ്പിച്ചത് എന്നും ചെയർമാൻ വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് ലേലം വിവാദമാകുന്നതും ക്ഷേത്ര ഭരണ സമിതി യോഗം വിളിച്ചു ചേർത്തതും.
വില കൂട്ടി നൽകാമോയെന്ന് പിന്നീട് ദേവസ്വം ഭാരവാഹികൾ ചോദിച്ചെങ്കിലും ജിഎസ്ടി ഉൾപ്പെടെ നൽകുമ്പോഴേക്കും 18 ലക്ഷം രൂപയ്‌ക്ക് മുകളിൽ ചെലവ് വരുമെന്നാണ് അമൽ പറഞ്ഞത്. ലേലം ഉറപ്പിച്ചിട്ടും വാഹനം വിട്ടുകൊടുക്കാൻ ഭാരവാഹികൾ തയ്യാറാകുന്നില്ലെന്നാണ് അമൽ പറയുന്നത്.
അതേസമയം, ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതായും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്നുമാണ് ദേവസ്വം ചെയർമാന്റെ വിശദീകരണം. മറ്റാരെങ്കിലും കൂടുതൽ തുകയുമായെത്തിയാൽ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments