മുംബൈ: ദക്ഷിണാഫ്രിക്കയിൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങുന്ന ടീം ഇന്ത്യക്കായി അമ്പേ പരാജയപ്പെട്ട താരത്തിനെതിരെ രൂക്ഷവിമർശനം. അനാവശ്യ ഷോട്ടുകൾ ഉതിർത്ത് പുറത്തായ പന്തിനെ രൂക്ഷമായി നോക്കുന്ന വിരാട് കോഹ് ലിയുടെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. അമിതമായ ആത്മവിശ്വാസവും ഗൗരവക്കുറവുമാണ് ഇന്ത്യയുടെ നാലാം നമ്പറിനെ അനിശ്ചിതത്വത്തിലാക്കുന്നതെന്നും ആരാധകർ.
ടീം ഇന്ത്യയുടെ മദ്ധ്യനിരയിൽ കഴിഞ്ഞ സീസണിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ഋഷഭ് പന്തിനെതിരെയാണ് വിമർശനം ശക്തമാകുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയിലും പരമ്പരയിലെ പ്രകടനം ശരാശരിക്ക് താഴെയായതോടെ പന്തിനെ മാറ്റിനിർത്തണമെന്ന മുറവിളി കൂട്ടുകയാണ് ക്രിക്കറ്റ് ആരാധകർ.
തൻേതായ ദിവസത്തിൽ കളി ഒറ്റയ്‌ക്ക് ജയിപ്പിക്കാനാകുന്ന താരമെന്നത് പഴങ്കഥയാണെന്നും അവസരത്തിനൊത്ത് ഉയരാൻ കഴിയാത്ത താരത്തെ അടുത്ത പരമ്പരയിൽ മാറ്റിനിർത്തണമെന്നും ആരാധകർ പറയുന്നു. സുപ്രധാന മത്സരത്തിൽ പോലും ക്രിസിൽ വന്ന് നേരിടുന്ന ആദ്യ പന്ത് സിക്‌സറടിക്കാൻ ശ്രമിക്കുന്ന പന്തിനെ ലോകതോൽവിയെന്നാണ് ആരാധകർ വിമർശിക്കുന്നത്. മദ്ധ്യനിരയിൽ ഋഷഭിന്റെ നിരുത്തരവാദപരമായ സമീപനത്തെ മുതിർന്ന താരങ്ങളടക്കം വിമർശിക്കുകയാണ്.
ഏകദിനത്തിൽ ശിഖർ ധവാനും വിരാട് കോഹ്ലിയും ഏറെ മെച്ചപ്പെട്ടപ്പോഴാണ് മദ്ധ്യനിരയിൽ ഋഷഭ് പന്ത് പരാജയമായത്. ഇതിനിടെ ഇന്ത്യ തുടർച്ചയായി പരാജയപ്പെട്ടതിന്റെ പാപഭാരം എല്ലാ പ്രമുഖതാരങ്ങൾക്കുമുണ്ടെന്നും ആരാധകർ സമൂഹമാദ്ധ്യമത്തിലൂടെ ആരോപിക്കുകയാണ്.
Comments