ലോകത്തിന് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പുതിയ കൊറോണ വകഭേദമാണ് ഒമിക്രോൺ. ഇവയുടെ ഉപവകഭേദങ്ങൾ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തതായും സ്‌റ്റെൽത്ത് ഒമിക്രോൺ എന്ന ഉപവകഭേദം ആർടി-പിസിആർ പരിശോധനയിൽ പോലും കണ്ടെത്താൻ പ്രയാസമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ലോകത്തിന് ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ജപ്പാനിലെ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജപ്പാനിൽ മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന കൈറ്റോ പ്രിഫക്ച്ച്വറൽ സർവകലാശാല നടത്തിയ ഗവേഷണ റിപ്പോർട്ടാണിത്. ഇതുപ്രകാരം മനുഷ്യശരീരത്തിൽ അതായത്, തൊലിപ്പുറത്ത് 21 മണിക്കൂർ നേരം സജീവമായിരിക്കാൻ ഒമിക്രോണിന് സാധിക്കുമെന്ന് പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉപരിതലത്തിലാണെങ്കിൽ 21 മണിക്കൂറും ഒമിക്രോൺ വകഭേദത്തിന് അതിജീവിക്കാം.
കൊറോണയുടെ മറ്റ് വകഭേദങ്ങളായ ആൽഫ, ബീറ്റ, ഡെൽറ്റ, ഗാമ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വസ്തുവിൽ നിലനിൽക്കാൻ കഴിയുന്ന ദൈർഘ്യം ഒമിക്രോണിന് കൂടുതലാണ്. അതുകൊണ്ടായിരിക്കാം മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമിക്രോൺ പടരുന്നതെന്ന് പഠന റിപ്പോർട്ടിൽ വിലയിരുത്തുന്നു.
പ്ലാസ്റ്റിക്കിന് മേൽ ആൽഫ- 56 മണിക്കൂർ, ബീറ്റ- 191 മണിക്കൂർ, ഗാമ- 156 മണിക്കൂർ, ഡെൽറ്റ- 114 മണിക്കൂർ എന്നിങ്ങനെയാണ് അതിജീവന സമയം. എന്നാൽ ഒമിക്രോൺ 193.5 മണിക്കൂർ പ്ലാസ്റ്റിക്ക് ഉപരിതലത്തിൽ അതിജീവിക്കും. അതായത് എട്ട് ദിവസത്തേക്കാൾ കൂടുതൽ.
തൊലിപ്പുറത്ത് ആൽഫ-19.6 മണിക്കൂർ, ബീറ്റ- 19 മണിക്കൂർ, ഗാമ- 11 മണിക്കൂർ, ഡെൽറ്റ- 16 മണിക്കൂർ, ഒമിക്രോൺ 21.1 മണിക്കൂർ എന്നിങ്ങനെ അതിജീവിക്കുമെന്നാണ് കണക്ക്. കൈകൾ നിരന്തരമായി സാനിറ്റൈസ് ചെയ്യുക എന്നതാണ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗമെന്നും പഠനത്തിൽ പറയുന്നു. 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വകഭേദമാണ് ഒമിക്രോൺ. പിന്നീടത് ഡെൽറ്റയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ വ്യാപിച്ച വകഭേദമായി മാറുകയായിരുന്നു.















