മുംബൈ: ദക്ഷിണാഫ്രിക്കയിലെ ക്ഷീണം തീർക്കാൻ വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ. പരിക്കുകൾ ഭേദമായി ശാരീരിക ക്ഷമത തെളിയിച്ച രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടെസ്റ്റ് മത്സരങ്ങളില്ലാത്ത പരമ്പരയ്‌ക്കാണ് ടീം ഇറങ്ങേണ്ടത്.
ടീം ഇന്ത്യയുടെ ടി20 ഏകദിന നായകനെന്ന നിലയിൽ പൂർണ്ണമായും ടീമിനെ നയിക്കേണ്ട പരമ്പരയിലാണ് ഇനി രോഹിത് ഇറങ്ങുന്നത്. അതേസമയം ബുംമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്ന സീനിയർ പേസർമാരേയും അശ്വിനേയും പരമ്പരയിൽ നിന്നും ഒഴിവാക്കി. യുവതാരങ്ങളും ഐ.പി.എല്ലിലെ ആവേശവുമായ ദീപക് ഹൂഡയും, കുൽദീപ് യാദവും , രവി ബിഷ്‌ണോയിയും ആവേശ് ഖാനും ടീമിലെത്തി.
ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനയിലാണ് രോഹിത് ശർമ്മ കായികക്ഷമത തെളിയിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് വാർത്തകളിൽ നിറഞ്ഞ വിരാട് കോഹ്ലിക്കൊപ്പം രോഹിതും ചേരുന്നതോടെ ബാറ്റിംഗിൽ ലോകനില വാര ത്തിലേക്ക് ഇന്ത്യ വീണ്ടും തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയാണ് ഫെബ്രുവരി ആറു മുതൽ അഹമ്മദാബാദിൽ നടക്കാനിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ടായിരുന്ന വെങ്കിടേശ് അയ്യരെ ടി20യിൽ നിലനിർത്തി. കെ.എൽ. രാഹുൽ ഉപനായകനായ ടീമിൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ചാഹർ, ഷാർദ്ദൂൽ ഠാക്കൂർ, രവി ബിഷ്‌ണോയി, അക്ഷർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരാണ് ടീമിലുള്ളത്.
Comments